(Video) ധോണിയെപ്പോലെ ഹാർദിക്കിന്റെ ആ കിടിലോസ്‌കി ഷോട്ട്!!!! പാകിസ്ഥാൻ കണ്ടം വഴി ഓടി

   

ഒരു ഇന്ത്യ-പാക് മത്സരത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ യുദ്ധമായിരുന്നു ദുബായിൽ നടന്നത്. പാകിസ്ഥാനുയർത്തിയ 148 എന്ന വിജയലക്ഷ്യം വിജയകരമായി തന്നെ ഇന്ത്യ മറികടന്നു. കേവലം രണ്ട് ബോളുകൾ മാത്രം ശേഷിക്കെയാണ് ഇന്ത്യ വിജയം കണ്ടത്. ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 3 വിക്കറ്റുകളും 17 പന്തുകളിൽ 33 റൺസും പാണ്ട്യ നേടുകയുണ്ടായി.

   

മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് പാണ്ട്യ ക്രീസിലെത്തിയത്. ആ സമയത്ത് ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 34 പന്തുകളിൽ 59 റൺസായിരുന്നു. പിന്നീട് പാണ്ട്യ ജഡേജയോടൊപ്പം ചേർന്ന് പതിയെ ഇന്ത്യയെ കരക്കടുപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ 19ആം ഓവറിൽ പാക് പെസർ ഹസൻ റാഫിനെ മൂന്നു ബൗണ്ടറികൾ പറത്തിയാണ് ഹർദിക് പാണ്ട്യ സംഹാരം തുടങ്ങിയത്. അവസാന ഓവറിൽ ഏഴ് റൺസ് വേണമെന്നിരിക്കെ ഇന്ത്യക്ക് ജഡേജയുടെ വിക്കറ്റ് നഷ്ടമായിരുന്നു.

   

എന്നാൽ മൂന്നു പന്തിൽ ആറു റൺസ് വേണ്ടപ്പോൾ ലോങ്ങ്‌-ഓണിന് മുകളിലൂടെ മുഹമ്മദ് നവാസിനെ സിക്സറിന് തൂക്കി പാണ്ട്യ ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുടെ ഫിനിഷിങ്ങിനെ അനുസ്മരിക്കുന്ന പ്രകടനമാണ് ഹർദിക് പാണ്ഡ്യ കാഴ്ചവച്ചത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാന്റെ നട്ടെല്ലായ ബാബർ ആസമിനെ ഭുവനേശ്വർ കുമാർ ആദ്യമേ വീഴ്ത്തി.

   

എന്നാൽ മുഹമ്മദ് റിസ്വാൻ കൂടാരം കെട്ടാൻ തുടങ്ങിയതോടെ പാകിസ്ഥാൻ മികച്ച നിലയിൽ എത്തുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ കൃത്യമായ ഇടവേളകളിൽ ഭുവനേശ്വർ കുമാറും ഹർദിക് പാണ്ട്യയും വിക്കറ്റുകൾ വീഴ്ത്തിയതോടെ ഇന്ത്യയ്ക്ക് പാകിസ്ഥാനെ 147 റൺസിൽ ഒതുക്കാനായി. മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമായിരുന്നില്ല ഇന്ത്യക്ക് ലഭിച്ചത്. ഇന്നിങ്സിലെ രണ്ടാം ബോളിൽതന്നെ ഓപ്പണർ രാഹുൽ മടങ്ങി. എന്നാൽ വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും പക്വതയോടെ കളിച്ചതോടെ ഇന്ത്യ കരകയറി. ശേഷം ഹർദിക്കിന്റെ മാസ്സ് ഫിനിഷിങ് കൂടി ആയതോടെ മത്സരത്തിൽ അഞ്ച് വിക്കറ്റിന് ഇന്ത്യ വിജയിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *