തുടർച്ചയായി കളിക്കാർക്ക് അവസരം നൽകിയില്ലെങ്കിൽ എന്ത് ഗുണം!! സെലക്ടർമാർക്കെതിരെ വിമർശനവുമായി ജാഫർ!!

   

ഇന്ത്യയുടെ ടീം സെലക്ഷൻ സംബന്ധിച്ച് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. പല കളിക്കാരും ടീമിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും 1-2 മത്സരങ്ങൾക്ക് ശേഷം അവരെ മാറ്റി മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്തുകയാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്. ന്യൂസിലാൻഡ് പര്യടനത്തിൽ കുൽദീപ് യാദവിന് ഒരു മത്സരം പോലും ലഭിക്കാതിരുന്നത് ഇതിനൊരു ഉദാഹരണം തന്നെയാണ്. മാത്രമല്ല ന്യൂസിലാൻഡിൽ ഇന്ത്യക്കായി കളിച്ചവരിൽ ആറുപേരെ മാത്രമാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യ ഇത്തരം റൊട്ടേഷൻ ആവർത്തിക്കുകയാണ്. ഇത് ടീമിന് യാതൊരു തരത്തിലും ഗുണം ചെയ്യില്ല എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്.

   

“ഇന്ത്യ തങ്ങളുടെ താരങ്ങൾക്ക് സ്ഥിരമായി അവസരങ്ങൾ നൽകേണ്ടതുണ്ട്. അല്ലാത്തപക്ഷം അവരിൽ നിന്ന് ആവശ്യമായ ഫലം ഇന്ത്യക്ക് ലഭിക്കില്ല. മാത്രമല്ല തങ്ങൾക്ക് ഒന്ന് രണ്ട് അവസരങ്ങളെ ഉള്ളൂവെന്നും മറ്റൊരാൾ അവസരത്തിനായി കാത്തിരിക്കുകയാണെന്നും കളിക്കാർക്ക് തോന്നുകയും ചെയ്യും. ദീപക് ഹൂഡയുടെ കാര്യത്തിലും ഞാൻ ഇക്കാര്യം പറയുകയുണ്ടായി. അയാൾക്ക് അവസരം നൽകിയശേഷം ഉടൻതന്നെ ടീമിൽനിന്ന് പുറത്താക്കുന്നു.”- വസീം ജാഫർ പറയുന്നു.

   

ഒപ്പം സഞ്ജു സാംസണിന് അവസരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയെപറ്റിയും വസീം ജാഫർ പറഞ്ഞു. “സഞ്ജു മികച്ച ഫോമിലാണുള്ളത്. മാത്രമല്ല മൂന്നാം നമ്പർ മുതൽ ആറാം നമ്പർ വരെയുള്ള ഏത് ബാറ്റിംഗ് പൊസിഷനുകളിലും സഞ്ജുവിന് കളിക്കാൻ സാധിക്കും. സഞ്ജു വിക്കറ്റ് കീപ്പറുമാണ്. അതിനാൽതന്നെ അയാൾ അത്ര മികച്ച ഫോമിലുള്ളപ്പോൾ ഇന്ത്യ അത് മുൻതൂക്കമായി ഉപയോഗിക്കണമായിരുന്നു.”-ജാഫർ കൂട്ടിച്ചേർക്കുന്നു.

   

നിലവിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ സഞ്ജു സാംസണും ദീപക് ഹൂഡയും അംഗങ്ങളല്ല. അതിനാൽതന്നെ 2023ൽ 50 ഓവർ ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യൻ സെലക്ടർമാർ ഇരുവരുടെയും കാര്യത്തിൽ വിലങ്ങുതടി ആവുകയാണോ എന്ന സംശയവും പലർക്കുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *